Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, January 28, 2018

SSLC പരീക്ഷാ പരിശീലനം

മലയാളം ഒന്നാം പേപ്പര്‍ പരീക്ഷാ പരിശീലനം 
അജേഷ് കടന്നപ്പള്ളി



Download Full Size Images

Image 1  4.5 MB

Image 2   2.8 MB

ചിത്രകലയും കാവ്യ കലയും_ - ഒരു വിശദീകരണം By സുരേഷ് കാട്ടിലങ്ങാടി


കലകള്‍ കാവ്യങ്ങള്‍ എന്ന യുണിറ്റിലെ "ചിത്രകലയും കാവ്യ കലയും" എന്ന പാഠത്തെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായ ചില വിവരങ്ങള്‍ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി .





                              PDF DOWNLOAD

Friday, January 26, 2018

SSLC പരീക്ഷാ പരിശീലനം

മലയാളം ഒന്നാം പേപ്പര്‍ പരീക്ഷാ പരിശീലനം 
രണ്ടാം ഭാഗം
എസ് ജ്യോതിനാഥ വാരിയര്‍


SSLC പരീക്ഷാ പരിശീലനം

മലയാളം ഒന്നാം പേപ്പര്‍ പരീക്ഷാ പരിശീലനം 
ഒന്നാം ഭാഗം
എസ് ജ്യോതിനാഥ വാരിയര്‍



Wednesday, January 24, 2018

കവിയുടെ കാല്‍പാടുകള്‍ പി കുഞ്ഞിരാമന്‍ നായര്‍


പാഠഭാഗത്തിന് മുമ്പുള്ള ഭാഗം
നാലുപാടും നീലമേലാപ്പു കെട്ടിയ അനന്തചക്രവാളം. മേഘമാലകള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത അഗാധനീലിമ; കണ്ണെത്താത്ത സൗന്ദര്യസരസ്സിനു കരിങ്കല്‍പ്പടവുകള്‍ തീര്‍ത്ത മലനിരകള്‍; കിഴക്കും തെക്കും പടിഞ്ഞാറും വടക്കും ഇതള്‍ വിരിഞ്ഞ ഗിരിനിരകളുടെ നീലത്താമരത്തടാകങ്ങള്‍. കിനാവുകളുടെ അനന്തസാമ്രാജ്യം. നേര്‍ത്ത മൂടല്‍മഞ്ഞിന്റെ മൂടുപടം. അറ്റം പെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകള്‍; ഉറക്കക്ഷീണം പെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങള്‍. പച്ച പാതി തുടച്ച തോട്ടങ്ങള്‍. പാളി നോക്കുന്ന ഗ്രാമീണ ഭവനങ്ങള്‍. നാടോടിപ്പാട്ടു പാടി വയലേലകള്‍ക്കിടയില്‍ക്കൂടി പാദസരമിട്ട് ഭര്‍തൃഗൃഹത്തിലേക്കു പോകുന്ന ഭാരതപ്പുഴ.
പൊയ്‌പോയ നിലാവിന്റെ നിനവു വറ്റാത്ത നിളാമണല്‍പ്പുറം. പറവകളുടെ കളിത്തട്ട്. കവിളൊട്ടിയ കടവ്. എല്ലുന്തിയ ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത. അര്‍ശസ്സ് മാറാത്ത കടവുതോണി; തകരക്കണ്ണടവെച്ച തോണിപ്പുര.
അകലെ മുകളില്‍ ധ്യാനത്തിലുറച്ച വില്വാദ്രി, കേശഭാരകിരീടം ചൂടിയ മഹാക്ഷേത്രം. തിരുവില്വാമല. പണ്ട് കേളിപെറ്റ കലകളുടെ കളിയരങ്ങായ തിരുവില്വാമല. മലനാടിന്റെ പ്രകൃതിസൗന്ദര്യം ഇന്നും തകരാതെ, തളരാതെ, നാടു വാഴുന്ന നെടുങ്കോട്ട. എങ്ങും അഴകിന്റെ തിരനോട്ടം. കവിതയുടെ മോഹിനിയാട്ടം. തിരുവില്വാമല.
കാര്‍നിരയഴിഞ്ഞു. കൂരിരുളൊഴിഞ്ഞു.

പുകള്‍പെറ്റ ആ അരയാല്‍മരം. സത്യാന്വേഷണം തുടരുന്ന നെടുംതായ് വേരുകള്‍; ജീവിതത്തിന്റെ അഗാധതയില്‍ ഇറങ്ങിത്തപ്പുന്ന തായ്‌വേരുകള്‍. ആയിരം വയസ്സുചെന്ന, കിഴക്കേ നടയിലെ നാടാകെ പന്തലിട്ട അരയാല്‍മരം. എന്നും പതിനാറുകാരനായ രസികന്‍ അരയാല്‍മരം. ആയിരമായിരം പൂര്‍ണ്ണ ചന്ദ്രോദയം, സൂര്യോദയം, കഥകളിയരങ്ങു കണ്ട അരയാല്‍മരം. മരതകപ്പച്ച വീശുന്ന മറ്റൊരു മഹാകാശം.
ഓളമിളക്കുന്ന പുലര്‍കാറ്റ്. മലമുടികള്‍ക്കപ്പുറത്തു കന്നിപ്പുലരിത്തുടുപ്പ്. ചെന്താമരപ്പൂനിറമാല. പ്രകൃതിസൗന്ദര്യ സൗരഭ്യം വിതറുന്ന തിരുവില്വാമല.
സിന്ദൂരപ്പൊട്ടു തൊട്ട് പൊന്‍വളയണിക്കൈയില്‍ പൂത്താലവുമായി പൊന്‍കസവൊളി വിതറി കന്നിപ്പുലരി. ആ നിത്യകന്യക വീണ്ടും അരങ്ങത്തു വന്നു.
ഭാരതപ്പുഴവക്കില്‍ മരപ്പേട്ടയായി മാറിയ പഴയ ഊട്ടുപുര, കൈ ഒടിഞ്ഞ അത്താണികള്‍, കോണിയിടിഞ്ഞ പീടികമുകളില്‍ കൊച്ചു തപാലാപ്പീസ്,പച്ച നോട്ടടുക്കിയ അരികടത്തുഗുദാമുകള്‍. മേല്‍മീശവച്ച ചാരായക്കട. തൊട്ടുയരെ അന്തിത്തിരി പാളുന്ന മാരിയമ്മന്‍ കോവില്‍. കുടവയറന്‍ വെളി ച്ചപ്പാടിനൊപ്പം നില്ക്കുന്ന പാറക്കെട്ട്. കൈത്തറിനെയ്ത്തുതറികള്‍ പനിച്ചു കിടക്കുന്ന പപ്പടച്ചെട്ടിത്തെരുവ്.
ഉയരെയുയരെ കരിങ്കല്‍പ്പടികള്‍ ഉറ്റു നോക്കുന്ന വടക്കേനട. വടക്കും തെക്കും അറ്റവേനലിലും തെളിനീരൊലി വിടാത്ത പൂഞ്ചിറകള്‍.
ഓരോ നടയിലും ഓരോ ചായപ്പീടിക. ചന്ദനവരക്കുറി തൊട്ട കണിക്കൊന്നകള്‍. വടക്കേ നടയില്‍ ചാപ്പുണ്ണിനായരുടെ ചായപ്പീടിക. വിശേഷദിവസങ്ങളില്‍ നല്ല തിരക്ക്. പടിക്കല്‍ കെട്ടിയിട്ട ചുവന്ന തപാല്‍പ്പെട്ടി. കോഴിയാട്ടല്‍ തൊഴില്‍കൂടിയുള്ള ചെള്ളിളകിയ കിഴവന്‍നായ. എന്നും കറവുള്ള എരുമകള്‍, പശുക്കള്‍, കായ്കറിത്തോട്ടം. അദ്ധ്വാനിക്കുന്ന ഭാര്യ. തമിഴ്‌നാട്ടില്‍ ചായക്കടവെച്ചു സമ്പാദിക്കുന്ന ആണ്‍മക്കള്‍. അഴകുള്ള പെണ്‍കിടാങ്ങള്‍. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ കാഞ്ഞിരം. കഷണ്ടി കയറിയ വട്ടമുഖമുള്ള ചാപ്പുണ്ണിനായര്‍.
കാളിസേവക്കാരനാണ് ചാപ്പുണ്ണിനായര്‍.

പി കുഞ്ഞിരാമന്‍ നായര്‍ ജീവിതരേഖ




 പി. കുഞ്ഞിരാമൻ നായർ - മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നുംമഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

       1905 ഒക്ടോബർ 4 ന്‌ ( 1906 ഒക്റ്റോബർ 26- കൊ.. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട് ) കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട് , അജാനൂര്‍ ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ- കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. 1948-ൽ നീലേശ്വരം രാജാവില്‍ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡു , 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപ്പുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയ സ്തംഭനം മൂലം അന്തരിച്ചു..
         മലയാളഭാഷയിലെ സമുന്നതമായ കാവ്യവ്യക്തിത്വങ്ങളിലൊന്നാണ് പി. കുഞ്ഞിരാമൻ നായരുടേത്. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.


കവിയെക്കുറിച്ച് കൂടുതലറിയാന്‍ സന്ദര്‍ശിക്കൂ...

https://sites.google.com/site/mahakavipkunjiramannair/

Tuesday, January 23, 2018

പി കുഞ്ഞിരാമന്‍ നായരുടെ കളിയച്ഛന്‍ രണ്ട് ആലാപനങ്ങള്‍




                       ആലാപനം - ജ്യോതിബായ് പെരിയാടത്ത്



                          ആലാപനം - അന്‍വിന്‍ കെടാമംഗലം

'നളിനി 'യെക്കുറിച്ച്


മലയാള കവിതയില്‍ സ്ത്രീ പുരുഷ ബന്ധത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച മഹത്തായ ഖണ്ഡകാവ്യമാണ് കുമാരനാശാന്റെ നളിനി. കുമാരനാശാന്റെ റൊമാന്റിക് കഥാകാവ്യമാണിത്. 'ഒരു സ്‌നേഹം' എന്നുകൂടി പേരുണ്ട് ഈ കൃതിക്ക്. ഇതിവൃത്ത സ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.
ബ്രഹ്മ സായൂജ്യം
കാളിദാസന്റെ ഹിമാലയ വര്‍ണനയെ അനുസ്മരിപ്പിക്കുന്ന ഹിമവല്‍ദൃശ്യത്തോടെയാണ് 'നളിനി' ആരംഭിക്കുന്നത്. ഹിമാലയത്തിന്റെ ഉയര്‍ന്ന ശൃംഗത്തില്‍ ഒരു വിഭാതവേളയില്‍ നളിനി ദിവാകരന്മാര്‍ കണ്ടുമുട്ടുന്നു. തന്നെ സ്വയം പരിചയപ്പെടുത്തിയ നളിനി പഴയ കാര്യങ്ങള്‍ ഓര്‍മയില്‍നിന്നെടുത്ത് പറയുന്നു. പഴയ സതീര്‍ഥ്യനെയല്ല. മറിച്ച് സന്ന്യാസിയുടെ ഉത്കൃഷ്ടവും പാവനവുമായ സംസ്‌കാരത്തിനു ചേരുന്ന വാക്കുകളാണ് ദിവാകരനില്‍നിന്ന് വരുന്നത്. ദിവാകരനെ നേരിട്ടുകാണാന്‍ കഴിഞ്ഞതുകൊണ്ട് തന്റെ ജീവിതം ധന്യമായി എന്നുപറഞ്ഞ് നളിനി വികാര വൈവശ്യത്താല്‍ ഗദ്ഗദകണ്ഠയായി. നളിനിയുടെ ഈ പെരുമാറ്റം ദിവാകരനില്‍ യാതൊരു ഇളക്കവുമുണ്ടാക്കിയില്ല. തന്റെ ദുഃഖങ്ങള്‍ കേള്‍ക്കാന്‍ മറ്റാരുമില്ലെന്നും തനിക്കു പറയാനുള്ളവ കേള്‍ക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ദിവാകരനോടൊത്ത് ചെലവഴിച്ച കുട്ടിക്കാലാനുഭവങ്ങള്‍ പങ്കുവെക്കുന്നു. വികാരപാരവശ്യത്താല്‍ നിയന്ത്രണം നഷ്ടപ്പെട്ട നളിനി ദിവാകരന്റെ കാല്‍ക്കല്‍ വീണു. ബ്രഹ്മസായൂജ്യം ലഭിക്കുന്നതിന് ദിവാകരന്‍ മഹാവാക്യം ഉപദേശിക്കെ, ആ മാറിലേക്ക് വീണ് നളിനി മരണമടഞ്ഞു. നളിനിയുടെ സ്‌നേഹത്തിന്റെ തീവ്രത ദിവാകരനെ ആര്‍ദ്രഹൃദയനാക്കി. നളിനിയെ അന്വേഷിച്ച് യോഗിനി അവിടെ എത്തുകയും ഇരുവരും ചേര്‍ന്ന് മൃതദേഹം യഥാവിധി സംസ്‌കരിക്കുകയും ചെയ്തു.
നളിനിയും ദിവാകരനും
നളിനിയുടെ തുടക്കംതന്നെ പാശ്ചാത്യകവികളില്‍ ചിലരുടെ രീതിയിലാണ്. കഥാകഥനത്തിലും ഈ പ്രത്യേകത ദൃശ്യമാണ്. നളിനിയും ദിവാകരനും ബാല്യകാലത്തെ കൂട്ടുകാരും സഹപാഠികളുമായിരുന്നു. നളിനി ദിവാകരനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം പ്രണയമായി മാറി. ദിവാകരനാകട്ടെ ഭൗതികജീവിതം വിട്ട് സന്ന്യാസിയായി മാറി. ദിവാകരന്റെ വേര്‍പാട് നളിനിയെ ദുഃഖത്തിലാഴ്ത്തി. വീട്ടുകാര്‍ അവള്‍ക്ക് വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ നളിനി വീടുവിട്ടിറങ്ങി. ദുഃഖാകുലയായ അവള്‍ ഒരു പൊയ്കയില്‍ ചാടി ആത്മഹത്യക്കൊരുങ്ങി. അവിടെയെത്തിയ ഒരു സന്ന്യാസിനി അവളെ രക്ഷപ്പെടുത്തി ആശ്രമത്തിലേക്ക് കൊണ്ടുപോയി.
ഇന്നുഭാഷയപൂര്‍ണം
നളിനിയും ദിവാകരനും തമ്മിലുള്ള ബാല്യകാല സൗഹൃദരംഗങ്ങള്‍ ആശാന്‍ തന്മയത്വത്തോടെയാണ് വര്‍ണിച്ചിരിക്കുന്നത്.
ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠമഖിലം മനോഹരം
കാലമായധിക മിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ലഞാന്‍ പ്രസരിപ്പ് നിറഞ്ഞവനായിരുന്ന അങ്ങ് ഉരുവിട്ടുകേട്ട ആ ബാലപാഠങ്ങള്‍ വളരെ മനോഹരമായിരുന്നു. അന്നുപഠിച്ച ആ പാഠങ്ങളില്‍ ഒരക്ഷരംപോലും ഞാന്‍ മറന്നിട്ടില്ല. കാലം വളരെയധികമായെങ്കിലും.
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറുമാല കെട്ടിയെന്‍
കൊച്ചുവാര്‍മുടിയിലങ്ങണിഞ്ഞതും മനോഹരമായ ഒരു ബാല്യകാല സ്മരണയാണ് ഇത്.
ഭൂരി പൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരു പുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍-
ചാരെ നാമെഴുമെഴുത്തുപള്ളിയും ധാരാളം പൂക്കള്‍ വിടരുന്ന താമരപ്പൊയ്കയും അതിന്റെ തീരവും വഴികളും വഴിയോരത്ത് നില്‍ക്കുന്ന വൃക്ഷങ്ങളും മനോഹരമായ പുല്‍ത്തറയും എഴുത്തുപള്ളിയുമെല്ലാം ഗ്രാമഭംഗിയുടെ ഭാഗങ്ങളാണ്.
എണ്ണിടുന്നൊടുവില്‍ വന്നു പീഡയാം
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും
തിണ്ണമങ്ങതില്‍ വലഞ്ഞുകേഴുമെന്‍
കണ്ണുനീരു കനിവില്‍ തുടച്ചതും
ആശാന്റെ ജീവിത നിരീക്ഷണപാടവത്തിനുള്ള ഒന്നാംതരം തെളിവുകളാണ് ഈ വരികള്‍. ആശാന്‍ പാശ്ചാത്യകവികളായ കീറ്റ്സ്, ഷെല്ലി തുടങ്ങിയവരുടെ കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് മാംസനിബദ്ധമല്ലാത്ത രാഗത്തെക്കുറിച്ച്  മനസ്സിലാക്കിയതിലൂടെയാണ് 'നളിനി'യിലേക്കെത്തുന്നത്. ആധ്യാത്മിക സംസ്‌കാരത്തില്‍നിന്നും ജന്മമെടുത്ത ഒരു വീക്ഷണമാണ് ആശാന്റേത്. സ്‌നേഹം ഇന്ദ്രിയപരമാകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അങ്ങനെ ജന്മമെടുക്കുന്ന സ്‌നേഹത്തെപ്പോലും ആധ്യാത്മിക വിശുദ്ധിയിലേക്ക് നയിക്കുന്ന സ്‌നേഹമായി ആശാന്‍ മാറ്റി. നളിനിയുടെ പ്രണയചാപല്യത്തെ അന്നും  ഇന്നും ഒരുപോലെയാണ് താന്‍ നോക്കിക്കാണുന്നതെന്നാണ് ദിവാകരയോഗി അറിയിച്ചത്.
അന്യ ജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍
വിവേകികള്‍ സ്വന്തം ജീവിതം അന്യരുടെ നന്മയ്ക്കുവേണ്ടി ഉഴിഞ്ഞിട്ട് അതിനെ ധന്യമാക്കാറുണ്ട് എന്ന വസ്തുത, ദിവാകരയോഗി നളിനിയെ അറിയിക്കുന്നു. 'പരോപകാരാര്‍ത്ഥ മിദം ശരീരം' എന്ന ആശയമാണ് ദിവാകരന്‍ വെളിപ്പെടുത്തുന്നത്.
തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍
സ്വന്തം ഹൃദയം അന്യന് മനസ്സിലാക്കിക്കൊടുക്കാന്‍ ഈശ്വരന്‍ ഒരുപായവും മനുഷ്യന് കൊടുത്തില്ല. ഭാഷ ഇന്ന് വളരെ അപൂര്‍ണമാണ്. അര്‍ത്ഥം ശരിയാണോ എന്ന ശങ്കകൊണ്ട് പിഴയും വന്നുപോയി എന്ന് വരാം. തന്റെ ഉള്ള് ദിവാകരന്റെ മുന്നില്‍ പൂര്‍ണമായി അവതരിപ്പിക്കാന്‍ തനിക്ക് സാധിച്ചില്ലല്ലോ എന്ന് നളിനി ദുഃഖിക്കുന്നു. എന്തുപകാരമാണ് തന്നില്‍നിന്ന് വേണ്ടത് എന്ന ദിവാകരന്റെ ചോദ്യം നളിനിയെ ദുഃഖിപ്പിച്ചിരിക്കാം. ഭാഷയിലൂടെയാണല്ലോ മനസ്സിലെ കാര്യങ്ങള്‍ അവതരിപ്പിക്കുക. പക്ഷേ, ഭാഷ അപൂര്‍ണമായതുകൊണ്ട് അതിനും വയ്യാതെ വന്നിരിക്കുന്നു. ഭാഷയുടെ ഈ ന്യൂനത എല്ലാവര്‍ക്കും ബാധകമാണ്.
സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവന സംഗമിങ്ങതില്‍
സ്നേഹമൂലമമലേ വെടിഞ്ഞു ഞാന്‍
' പ്രപഞ്ചത്തിന്റെ സത്തതന്നെ സ്നേഹമാണ്. സ്നേഹത്തിന്റെ സാരമെന്നത് സത്യം തന്നെയാണ്. (ഈശ്വരന്‍ തന്നെയാണ് സത്യം) ഈ സ്നേഹമെന്ന വസ്തുവോടുള്ള താത്പര്യം മൂലം ഞാന്‍ മോഹിപ്പിക്കുന്ന ലോകബന്ധംതന്നെ ഉപേക്ഷിച്ചു' ദിവാകരയോഗിയുടെ ഈ വാക്കുകള്‍ സ്നേഹത്തെക്കുറിച്ചുള്ള ആശാന്റെ വീക്ഷണം വ്യക്തമാക്കുന്നു. ഈശ്വരന്‍ തന്നെയാണ് സ്നേഹം. അല്ലെങ്കില്‍ ഈശ്വരന്‍ തന്നെ സത്യം. ജീവിതം നശ്വരമാണ്. ഈ നശ്വര ജീവിതത്തില്‍ മനുഷ്യന്‍ ഭ്രമിക്കരുത്. സ്നേഹം സത്യസ്വരൂപനായ ഈശ്വരനെ പ്രാപിക്കാനുള്ള മാര്‍ഗം മാത്രമാണ്. ശവങ്ങളില്‍ പൂവെന്ന പോലെ സ്നേഹം മനുഷ്യരില്‍ ചൊരിയേണ്ടതില്ല എന്നിങ്ങനെയുള്ള വേദാന്തപരമായ ആശയങ്ങള്‍ ദിവാകരയോഗിയെക്കൊണ്ട് ആശാന്‍ പറയിക്കുന്നു. ജീവിതത്തിന്റെ ക്ഷണികതയെയും നശ്വരതയെയും ലൗകിക ബന്ധങ്ങളുടെ അര്‍ഥമില്ലായ്മയെയും കുറിച്ച് തികച്ചും ബോധവാനായിരുന്നു ആശാന്‍.

Friday, January 19, 2018

മൂന്ന് വൃക്ഷക്കഥകള്‍

തേന്‍ വരിക്ക എന്ന നാരായന്റെ കഥയുമായി ബന്ധപ്പെട്ട് നല്‍കാവുന്ന മരങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന മൂന്ന് മരക്കഥകള്‍ ഇതാ പി ‍‍ഡി എഫ് രൂപത്തില്‍

ചങ്കരന്‍ പ്ലാവ് - എന്‍ പി ചെല്ലപ്പന്‍ നായര്‍
ചെമ്പന്‍ പ്ലാവ് - കാരൂര്‍
പഞ്ചാര മാവ് വീണു - ഉണ്ണികൃഷ്ണന്‍ പുതൂര്‍

യേശുവിന്റെ പീഢാനുഭവ യാത്രയും കുരിശു മരണവും

മൈക്കലാഞ്ജലോ മാപ്പ് എന്ന പാഠഭാഗത്തില് പരാമർശിക്കുന്ന യേശുവിന്റെ പീഢാനുഭവ യാത്രയുടെയും കുരിശു മരണത്തിന്റെയും ദൃശ്യാവിഷ്കാരം Mary, Mother of Jesus എന്ന സിനിമയില് നിന്നുള്ള രംഗം


കൃഷ്ണഗാഥ

Download  PDF


  ഗാഥാപ്രസ്ഥാനത്തില്‍ ഉണ്ടായ പ്രഥമഗണനീയമായ കൃതി. ചെറുശേ്ശരിയാണ് ഗ്രന്ഥകര്‍ത്താവ്. കൃഷ്ണപ്പാട്ട്, ചെറുശേ്ശരി ഗാഥ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉത്തരകേരളത്തില്‍ വടകര ചെറുശേ്ശരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥയുടെ കര്‍ത്താവ് എന്നാണ് മലയാള ഭാഷാചരിത്രത്തില്‍ പി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളത്. കൃഷ്ണഗാഥയുടെ കര്‍ത്താവ് പുനം നമ്പൂതിരിയാണെന്നു മറ്റൊരു പക്ഷവും ഉണ്ട്. കോലത്തിരി ഉദയവര്‍മ്മയുടെ ആജ്ഞാനുസരണം നിര്‍മ്മിച്ച കാവ്യമാണത്രെ കൃഷ്ണഗാഥ.

    ʻʻപാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന
    കോലാധിനാഥനുദയവര്‍മ്മന്‍,
    ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാന്‍
    പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോള്‍ʼ
എന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിലും,
    ʻʻആജ്ഞയാ കോലഭൂപസ്യ പ്രാജ്ഞസ്യോദയവര്‍മ്മണഃ
    കൃതായാം കൃഷ്ണഗാഥായാം കൃഷ്ണസ്വര്‍ഗ്ഗതിരീരിതാˮ
എന്നു് അവസാനത്തിലും അതേമാതിരിയില്‍ പല കഥകളുടേയും അവസാനത്തില്‍ ഇടയ്ക്കിടയ്ക്കും കാണുന്ന വ്യക്തങ്ങളായ പ്രസ്താവനകളില്‍നിന്നു കൃഷ്ണഗാഥാകാരന്‍ കോലത്തുനാട്ടു് ഉദയ വര്‍മ്മരാജാവിന്റെ സദസ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണു് പ്രസ്തുത ഗ്രന്ഥം രചിച്ചതെന്നും വെളിവാകുന്നു. കവിയും കോലത്തുനാട്ടുകാരനായിരിക്കുവാന്‍ ഇടയുണ്ടു്; ഈ മതത്തെപ്പറ്റി ആര്‍ക്കും വിപ്രതിപത്തിയുമില്ല.

ഗ്രന്ഥോല്‍പത്തിയെപ്പറ്റിയുള്ള ഐതിഹ്യം
    കൃഷ്ണഗാഥയുടെ ഉല്‍പത്തിക്കുള്ള കാരണത്തെ സംബന്ധിച്ചു നിലവിലിരിക്കുന്ന ഒരൈതിഹ്യമുള്ളതു് ഇവിടെ സംക്ഷേപിക്കാം. രാജാവും നമ്പൂരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്തു തൊട്ടിലില്‍ കുട്ടിയെക്കിടത്തി ആട്ടിക്കൊണ്ടിരുന്ന രാജാവിന്റെ പത്നി ഒരു നിലകൂടി തെറ്റിയാല്‍ രാജാവിനു് അടിയറവായി എന്നു ധരിച്ചിട്ടു്. ʻʻഉന്തുന്തൂ ഉന്തുന്തൂ ഉന്തുന്തൂ ഉന്തൂന്തൂ, ഉന്തുന്തൂ ഉന്തുന്തൂ ആളേ ഉന്തൂˮ എന്നു കുട്ടിയെ ഉറക്കുന്നഭാവത്തില്‍ പാടി ഭര്‍ത്താവിനു നില്ക്കക്കള്ളി കാണിച്ചുകൊടുക്കുകയും അതിന്റെ സാരം ഗ്രഹിച്ച രാജാവു് ആളിനെ ഉന്തി കളിയില്‍ ജയിക്കുകയും ചെയ്തു. പത്നി പാടിയ മട്ടില്‍ ഭാഗവതം ദശമ സ്‌കന്ധം പാട്ടാക്കണമെന്നു സന്തുഷ്ടനായ രാജാവു നമ്പൂരിയോടു് ആജ്ഞാപിക്കുകയും നമ്പൂരി ആ ആജ്ഞയ്ക്കു വിധേയനായി കൃഷ്ണഗാഥ നിര്‍മ്മിക്കുകയും ചെയ്തു.
    കൊ.വ. 621 മുല്‍ 650 വരെയുള്ള കാലത്തിനിടയ്ക്കാണ് ഈ കൃതി രചിച്ചതത്രേ.ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള അത്ഭുതകഥകളാണ് കൃഷ്ണഗാഥയില്‍. . 47 കഥകളാണ് ഇതിലുള്ളത്. ഇതെല്ലാം ഭാഗവതത്തില്‍ ഉള്ളതുമാണ്. കവിയുടെ അനിതരസാധാരണമായ ഭാവനാവിലാസത്തിന് ഉദാഹരണങ്ങളാണ് കൃഷ്ണഗാഥയിലെ രുക്മിണീസ്വയംവരം, സുഭദ്രാഹരണം തുടങ്ങിയ ഭാഗങ്ങള്‍.

Tuesday, January 16, 2018

ആശാനെക്കുറിച്ച് അല്പം...

മഹാകവി കുമാരനാശാൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്  94വർഷങ്ങൾ  ( 1924 ജനുവരി 16) 

കുമാരനാശാന്‍ : വാക്കിന്റെ പൂര്‍ണത
മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയെന്നുതന്നെ കുമാരനാശാനെ വിശേഷിപ്പിക്കാം. 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല, ആശാനോളം പഠിക്കപ്പെട്ട കവിയില്ല.

1873 ഏപ്രില്‍ 12ന് ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനനം. സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുദേവന്റെ  ശിഷ്യനായി (1891). സoന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ബാംഗ്ലൂരിലും (1895) കല്‍ക്കത്തയിലും (1898) പഠനം. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു. 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ കൃതി 'മിതവാദി'യിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1908ല്‍ ഭാഷാപോഷിണിയില്‍ ഇത് പുനഃപ്രകാശനം ചെയ്യപ്പെട്ടതോടെയാണ് ആശാന്‍ അതിപ്രശസ്തനാവുന്നത്.

പഠനശേഷം കേരളത്തില്‍ തിരിച്ചെത്തിയ ആശാന്‍ അരുവിപ്പുറത്തായിരുന്നു താമസം. സമുദായ പരിഷ്‌കരണ കാര്യങ്ങളില്‍ ആകൃഷ്ടനായി ആശാന്‍. 1903ല്‍ ജനുവരി   7ന് ശ്രീനാരായണഗുരുദേവൻ, ഡോ. പല്‍പ്പു, എന്നിവരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിച്ചപ്പോള്‍ ആശാന്‍ അതിന്റെ പ്രഥമ സെക്രട്ടറിയായി. 1904 മെയില്‍ 'വിവേകോദയം' മാസിക തുടങ്ങിയപ്പോള്‍ ആശാന്‍ അതിന്റെ പത്രാധിപരുമായി. 1913ല്‍ ശ്രീമൂലം പ്രജാസഭയില്‍ എസ്.എന്‍.ഡി.പി. യോഗം പ്രതിനിധിയായി അംഗമായി. 1920ല്‍ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് നിയമസഭാംഗമായി. 1918ലായിരുന്നു വിവാഹം. ശിഷ്യയായ ഭാനുമതി ഭാര്യ. പ്രഭാകരന്‍, സുധാകരന്‍ എന്നിവര്‍ മക്കള്‍. 1924 ജനവരി 16ന് പല്ലനയാറ്റില്‍വെച്ച് റെഡീമര്‍ എന്ന ബോട്ട് മുങ്ങി ആശാന്‍ മരിച്ചു; 51-ാം വയസ്സില്‍.

വീണപൂവിനുശേഷം കുമാരനാശാന്‍ എഴുതിയ കൃതികളെല്ലാം മലയാളത്തിലെ ക്ലാസിക്കുകളാണ്. ഖണ്ഡകാവ്യങ്ങള്‍ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കി, ആശാന്‍. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ കവിയാണ് കുമാരനാശാന്‍. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്.
നല്ലൊരു നിരൂപകന്‍ കൂടിയായ ആശാന്റെ ചിത്രയോഗ (വള്ളത്തോള്‍) നിരൂപണം പ്രശസ്തമാണ്. മഹാകാവ്യത്തെ കെട്ടുകുതിരയോടാണ് ആശാന്‍ ഉപമിച്ചത്. പ്രാസവാദത്തില്‍ ശബ്ദപക്ഷത്തല്ല, അര്‍ഥപക്ഷത്താണ് (എ.ആര്‍. രാജരാജവര്‍മയ്‌ക്കൊപ്പം) ആശാന്‍ നിലകൊണ്ടത്. (സ്വന്തം കവിതയില്‍ ഭൂരിപക്ഷത്തിലും പ്രാസമുണ്ടെങ്കില്‍പോലും). എ.ആറിന്റെ മരണത്തില്‍ ദുഖിച്ചെഴുതിയ 'പ്രരോദനം' മലയാളത്തിലെ ഏറ്റവും മികച്ച വിലാപകാവ്യങ്ങളിലൊന്നാണ്.

സീതയ്ക്കു പറയാനുള്ളതെന്തെന്ന് 'ചിന്താവിഷ്ടയായ സീത'യിലൂടെ കേള്‍പ്പിച്ചുതന്ന ആശാന്റെ വിപ്ലവത്തിന് മലയാളത്തില്‍ സമാനതകളില്ല. ലോകസാഹിത്യത്തില്‍ത്തന്നെ ഇത്ര ഗാംഭീര്യമുള്ള കൃതിയില്ലെന്ന് എം. കൃഷ്ണന്‍നായര്‍ ഒരിക്കലെഴുതിയിരുന്നു.

കുമാരു 'ആശാനാ'യത്
കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്നവരെ ആശാന്മാര്‍ എന്നു വിളിച്ചുപോന്നു. വിദ്യാഭ്യാസം കഴിഞ്ഞ് കുമാരനാശാന്‍ കുറച്ചുകാലം കുട്ടികളെ പഠിപ്പിക്കുന്ന പാഠശാല നടത്തിയിരുന്നു. അതോടെ കുമാരു എന്ന പേരിനൊപ്പം 'ആശാന്‍' എന്നതും ചേര്‍ന്നു. അങ്ങനെ കുമാരനാശാനായി. കുമാരനാശാനെ ഡോ.പല്‍പ്പു 'ചിന്നസ്വാമി' എന്നായിരുന്നു വിളിച്ചിരുന്നത്. നാരായണഗുരുവിനെ പെരിയസ്വാമി എന്ന് പല്‍പ്പു വിളിച്ചുപോന്നു. പെരിയസ്വാമിയുടെ ശിഷ്യന്‍ ചിന്നസ്വാമി.

ആശാന്റെ കവിതാശകലങ്ങള്‍, പിന്നീട് മലയാളത്തില്‍ ചൊല്ലുകള്‍ പോലെ പ്രചരിച്ചു. ഇത്രയധികം 'ക്വോട്ടു'കളുടെ ഉടമ വേറെയുണ്ടാവില്ല. ആശാനെക്കാള്‍ പ്രശസ്തമെന്നുപോലും പറയാവുന്ന ചില വരികളിതാ:

കാവ്യപരാഗങ്ങള്‍
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം
(ഒരു ഉദ്‌ബോധനം)

എന്തിന്നുഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കുവിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധ, രടിച്ചു തമ്മി-
ലന്തപ്പെടും തനയ, രെന്തിനയേ 'സ്വരാജ്യം'?
(ഒരു തീയക്കുട്ടിയുടെ വിചാരം)

ഗുണികളൂഴിയില്‍ നീണ്ടുവാഴാ (വീണപൂവ്)
കണ്ണേമടങ്ങുക (വീണപൂവ്)

സ്‌നേഹമാണഖിലസാരമൂഴിയില്‍ (നളിനി)

യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍ (ലീല)

ജാതിചോദിക്കുന്നില്ലഞാന്‍ സോദരീ (ചണ്ഡാലഭിക്ഷുകി)
ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ -ബീജ-
പിണ്ഡത്തിനൂഷരമാണോ? (ചണ്ഡാലഭിക്ഷുകി)
നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കും-കാട്ടു-
പുല്ലല്ല സാധുപുലയന്‍ (ചണ്ഡാലഭിക്ഷുകി)

വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും (കരുണ)

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍! (ദുരവസ്ഥ)
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍ (ദുരവസ്ഥ)

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശവന്നപോലെപോം (ചിന്താവിഷ്ടയായ സീത)

വണ്ടേ നീ തുലയുന്നു; വീണയി വിളക്കും നീ
കെടുക്കുന്നുതേ (പ്രരോദനം)
ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത
പൊന്‍പേനയും (പ്രരോദനം)
ഇവിടമാണദ്ധ്യാത്മ വിദ്യാലയം (പ്രരോദനം)

ആശാന്‍കൃതികള്‍
വീണപൂവ്-1907
ഒരു സിംഹപ്രസവം-1909
നളിനി-1911
ലീല- 1914
ബാലരാമായണം - 1916
ശ്രീബുദ്ധചരിതം
(വിവര്‍ത്തനം) - 1915
ഗ്രാമവൃക്ഷത്തിലെ
കുയില്‍ - 1918
പ്രരോദനം - 1919
ചിന്താവിഷ്ടയായ സീത -1919
പുഷ്പവാടി- 1922
ദുരവസ്ഥ - 1922
ചണ്ഡാലഭിക്ഷുകി- 1922
കരുണ - 1923
മണിമാല- 1924
വനമാല- 1925