Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Monday, January 30, 2017

Thursday, January 26, 2017

പെരുന്തച്ചന്‍

പെരുന്തച്ചന്‍ കവിതയുടെ പൂര്‍ണ്ണരൂപം ആലാപനം ജ്യോതിബായ് പെരിയാടത്ത്





       കേരളം അതിന്റെ ഷഷ്ടിപൂർത്തിയിലേക്ക്‌ പ്രവേശിക്കുന്ന സന്ദർഭത്തിൽ കേരളത്തിന്റെ മനസ്സ്‌ രേഖപ്പെടുത്തിയ ഒരു കവിതയ്ക്കും അറുപത്‌ വയസ്സ്‌ തികയുന്നു വിഹ്വലവാർധക്യം പ്രമേയമാകുന്ന ആദ്യ കവിത ഒരുപക്ഷേ, ‘പെരുന്തച്ച’ൻ ആവാം ......
        
മലയാളിയുടെ ഭാവനാപൈതൃകത്തിലെ മുന്തിയ ഈടുവെപ്പുകളിലൊന്നാണ്‌ ‘പറയിപെറ്റ പന്തിരുകുല’ത്തിന്റെ ബഹുശാഖിയായ ഐതിഹ്യത്തഴപ്പ്‌. പറയിയുടെയും വരരുചിയുടെയുംബ്രാഹ്മണന്റെയും അവർണയുവതിയുടെയും- മക്കളിലൂടെയാവിഷ്കരിക്കപ്പെട്ട വ്യക്തിത്വവൈവിധ്യത്താൽ ഒരൊറ്റ മരക്കാടിന്റെ സാന്ദ്രച്ഛവി കൈവരുന്നുണ്ട്‌ പന്തിരുവരെ സംബന്ധിച്ച ഐതിഹ്യാഖ്യാനത്തിന്‌. ഈ പന്ത്രണ്ടുപേരിൽ ഏറ്റവും സങ്കീർണമായ വ്യക്തിശോഭ പ്രസരിപ്പിക്കുന്നത്‌ രണ്ടുപേരാണ്- പെരുന്തച്ചനും നാറാണത്തു ഭ്രാന്തനും. ഇവർ ഐതിഹ്യത്തിന്റെ അവ്യക്തദൂരങ്ങളിൽനിന്ന്‌ പല കാലങ്ങളിൽ, പല മട്ടിൽ നമ്മുടെ എഴുത്തിൽ ചേക്കേറി. നാറാണത്തു ഭ്രാന്തനെ നായകസ്ഥാനത്തുനിർത്തിക്കൊണ്ട്‌ മുല്ലനേഴിയും മധുസൂദനൻ നായരും കവിതകളെഴുതിയപ്പോൾ തച്ചന്‌ മലയാളകവിതയിൽ മൂന്ന്‌ കരുത്തുറ്റ പുനരാഖ്യാനങ്ങളുണ്ടായി. 1955-ൽ പുറുത്തുവന്ന ജി-യുടെ ‘പെരുന്തച്ച’നായിരുന്നു അവയിൽ ആദ്യത്തേത്‌. വൈലോപ്പിള്ളിയുടെ ‘തച്ചന്റെ മകൻ’ പിന്നാലെവന്നു. ഒടുവിൽ വിജയലക്ഷ്മിയുടെ തച്ചന്റെ മകളും. ഈ മൂന്നു കവിതകളും മൂന്നുതരത്തിൽ മികച്ചവയെങ്കിലും കൂട്ടത്തിൽ ജി-യുടെ ‘പെരുന്തച്ച’ന്‌ ഒരഗ്രഗാമിയുടെ സ്ഥാനമുണ്ട്‌. ആ കവിതയ്ക്കിത്‌ അറുപതാണ്ടിന്റെ വാർധക്യബലിഷ്ഠത കൈവരുന്ന ഷഷ്ടിപൂർത്തിവർഷമാണ്. വാർധക്യം വൃദ്ധിയുടെ പരിണാമമാണ്‌, ചുരുങ്ങിയത്‌ മികച്ച കവിതയുടെ കാര്യത്തിലെങ്കിലും. ആ വൃദ്ധിയുടെ ദാരുശില്പസമാനമായ ദൃഢകാന്തി പ്രദർശിപ്പിക്കുന്ന വാങ്‌മയമെന്നനിലയിലാണ്‌ പ്രസിദ്ധീകരണ കാലത്തിനുശേഷം ആറുപതിറ്റാണ്ടു പിന്നിടുമ്പോൾ ഇവിടെ, ജി-യുടെ ‘പെരുന്തച്ചൻ’ വീണ്ടും വായിക്കപ്പെടുന്നത്‌. അങ്ങനെ കഴിഞ്ഞ നൂറ്റാണ്ടിൽനിന്ന്‌ നമ്മുടെ ശതകത്തിലേക്ക്‌, ഒരുവന്മരംപോലെ, ചില്ലകൾ നീട്ടുന്നു ജി-യും പെരുന്തച്ചനും. വിഹ്വലവാർധക്യം പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ കവിത ഒരുപക്ഷേ, ജി-യുടെ ‘പെരുന്തച്ച’നായിരിക്കും. ഇതിഹാസത്തിലെ ദശരഥനിലും ധൃതരാഷ്ട്രരിലുമൊക്കെ ഖിന്നനായ വൃദ്ധപിതാവിന്റെ ചിത്രം കണ്ടിട്ടുണ്ടെങ്കിലും പെരുന്തച്ചന്റെ നില, തെല്ലു വ്യത്യസ്തമാണ്‌. പുത്രഘാതകനായ പിതാവാണയാൾ. യവനരുടെ ഈഡിപ്പസ്‌ കഥയുടെ വിപരീതക്രമമാണ്‌ ഇവിടെ നമ്മൾ കാണുന്നത്‌, തത്തുല്യമായ ഗരിമയോടെ. പെരുന്തച്ചനുമായി തന്മയീഭവിച്ചുകൊണ്ട്‌ ദാരുശില്പം കൊത്തുന്ന തച്ചനെപ്പോലെ പെരുമാറുന്നു ഈ കവിതയിൽ ജി. ദാരുബിംബങ്ങളാൽ നിബിഢമാണ്‌ ഈ കവിതയുടെ കല്പനാലോകം. (‘പൂതലിച്ചുപോയെന്റെയിത്തടി /കൊതിച്ചാലാ കാതലിലുളിനട/ത്തീടുവാനാവില്ലല്ലോ!) വാർധക്യത്തെ പൂതലിച്ച ‘തടി’(ശരീരമെന്നും)യുമായി അന്വയിക്കുന്നു വാക്കിന്റെ തച്ചനായ ജി. തന്റെ ജീവിതപങ്കാളിയുടെ യൗവനയുക്തമായ ശരീരകാന്തിയെക്കുറിച്ചോർക്കുന്നിടത്തും ഇതേ യുക്തിയാണ്‌ പ്രവർത്തിക്കുന്നത്‌. പൂത്തചാമ്പത്തൈപോൽ നിവർന്ന്‌, മൂന്നും കൂട്ടിമുറുക്കി, പൂത്തവെള്ളിലപോലെ ‘നാനി’ നിൽക്കുന്നു. കടഞ്ഞെടുത്ത പോലാണവളുടെ ഉടമ്പ്‌ എന്നും എഴുതുന്നു (തച്ചൻ പണിത്തരത്തിനു പാകമായ മരം തിരഞ്ഞുകണ്ടെത്തുംപോലെയാണിവിടെ, ‘ഉടമ്പ്‌’ എന്ന ദ്രാവിഡപദം!) അതെ, എന്തിനും ഏതുതടിയിലും -ദാരുശില്പകാന്തി കാണാനേ തച്ചനാവൂ! കാരണം ‘മുഴുക്കോലുമുളിയും പണിക്കൂറിൽപങ്കിടാറുള്ളാഹ്ളാദ’മാണ്‌ അയാൾ അറിഞ്ഞതിൽവെച്ചേറ്റവും മികച്ചത്‌. കരിവീട്ടിതൻ കാതൽ കടഞ്ഞതോ ‘വന്മരികകമഴ്ത്തി’യതുപോലുള്ള ആകാശത്തിനു കീഴിലാണ്. ‘ചന്ദനത്തയ്യാണെങ്കിലുരഞ്ഞാൽ മണംപൊങ്ങും’ എന്ന്‌, മകന്റെ അഭിമാനവീര്യത്തെ വിവരിക്കുന്ന അച്ഛന്റെ യുക്തിയും ഒരു തച്ചന്റെതുതന്നെ. ഈ ദാരുബിംബ പരമ്പരയുടെ ആരൂഢമാണ്‌, ‘അടിക്കുന്നുണ്ടെന്നാലു/മെൻ, നെഞ്ചിലാരോ കൊട്ടു/വടികൊണ്ടിപ്പോളെന്തേകൂരാണിയിളക്കുവാൻ’ എന്ന അനന്യകല്പന.

കേവല ബിംബവിന്യാസത്തിന്റെ തലത്തിൽ മാത്രമല്ല കവിയായ ജി. ശങ്കരക്കുറുപ്പ്‌ പെരുന്തച്ചനുമായി സാത്മ്യപ്പെടുന്നതെന്നും വരാം. കാരണം കലാകാരവ്യക്തിത്വത്തിന്റെ ദുരന്തസങ്കീർണതയാണ്‌ ജി-യുടെ പ്രമേയം. കവി എന്നനിലയിലുള്ള ജി-യുടെ വ്യക്തിത്വവും അതിൽ പങ്കുചേർന്നിരിക്കാം. പിൽക്കാലം കൊടിയവിമർശനങ്ങൾ നേരിടേണ്ടിവന്ന ഈ കവി, ‘ഉരഞ്ഞാൽ മണംപൊങ്ങുന്ന’ ചന്ദനക്കാതൽപോലുള്ള കലാകാരചിത്തത്തിന്റെ മസൃണപ്രകൃതിയിലുളികൾ നടത്തി അതിന്റെ വൈകാരികസംഘർഷമേഖലകളെ അനാവരണം ചെയ്യുകയാണ്‌ ഈകവിതയിൽ.
ചങ്ങമ്പുഴയെപ്പോലൊരു യുവകവി യശോധാവള്യത്തിലാറാടി വാണുവിരമിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യഋതുവിലാണ്‌ ജി-യും തന്റെ കാവ്യജീവിതം കരുപ്പിടിപ്പിച്ചത്‌.
   ‘കണക്കും കോപ്പും മൂത്താ-
    ശാരിക്കുകൂടും, ശില്പ-
   ഗുണമാച്ചെക്കനേറും’
എന്നതുപോലുള്ള കുശുകുശുപ്പുകൾ ആ കാലഘട്ടമുന്നയിച്ച ഭാവുകത്വ സങ്കീർണതകളുടേതു കൂടിയായിരിക്കാം. ഒരേസമയം വാക്കിന്റെ പെരുന്തച്ചനായിരിക്കുന്നതിന്റെയും നിശിതമായ ഖണ്ഡനവിമർശനത്തിന്‌ വിധേയനായതിന്റെയും ഉദ്വിഗ്നത ജി-യുടെ കവിജീവിതത്തിലുണ്ടായിരുന്നു. ഈയൊരവസ്ഥയുടെ ദുരന്തരൂപകവുമാകാം ജി-യുടെ പെരുന്തച്ചൻ. അതെന്തായാലും ഈ കവിത ജി-യുടെ മികച്ച കാവ്യശില്പങ്ങളിലൊന്നാണെന്ന്‌ നിസ്സംശയം പറയാം. പഴുത്തുപ്രായമായ ഉക്തികളിലൂടെ പെരുന്തച്ചന്റെ ആന്തരിക രഹസ്യങ്ങളി(ഏകവചനമല്ല; ബഹുവചനം!)ലേക്ക്‌, മാറാലമൂടിയ ഒരു മച്ചകത്തിലേക്കെന്നപോലെ, കടന്നുചെല്ലുന്ന കാര്യത്തിൽ മഹാകവി കാണിക്കുന്ന ‘ശില്പദക്ഷത’ ഒരു പെരുന്തച്ചന്റേതുതന്നെ. അതിനാൽ ആ കവിത, അരനൂറ്റാണ്ടിനുശേഷവും, ‘ഉളിവെക്കുമ്പോൾ കട്ടപ്പൊന്നുപോൽ മിന്നും പ്ലാവി’ന്റെ ദൃഢകാന്തി പ്രസരിപ്പിച്ചുകൊണ്ട്‌ അനുവാചകപ്രീതി നിലനിർത്തുന്നു.......

Sunday, January 22, 2017

ഇലഞ്ഞിത്തറമേളം


                      
                  കേരളത്തിലെ താളവാദ്യകലകള്‍ PDF Download

                   കേരളത്തിലെ തനതു കലകള്‍    PDF Download

     

                                   തൃശ്ശൂര്‍ പൂരം വീഡിയോ



                                പഞ്ചവാദ്യം വീഡിയോ



                                        പാണ്ടിമേളം

Wednesday, January 18, 2017

കീറിപ്പൊളിഞ്ഞ ചകലാസ്

മാധവിക്കുട്ടിയുടെ കഥ കീറിപ്പൊളിഞ്ഞ ചകലാസ് :

വായന  ജിഷ എം. ആര്‍  [ GHSS പരപ്പ ]


Audio Mp3 Download

നഗരത്തിലെ യക്ഷന്‍

നഗരത്തില്‍ ഒരു യക്ഷന്‍ കവിതയെക്കുറിച്ച് ഡോ. പി കെ തിലകിന്റെ ലേഖനം 



പി ഡി എഫ് ഡൗണ്‍ലോഡ്

ടി പത്മനാഭന്‍


എന്റെ ഓര്‍മ്മകളിലെ റേ‍ഡിയോ

  പണയം എന്ന കഥയുമായി ബന്ധപ്പെട്ട് അധിക വായനയ്ക്കായി നല്‍കാവുന്ന ഒരു ഓര്‍മ്മക്കുറിപ്പ്

 

എന്റെ  ഓർമ്മകളിലെ റേഡിയോ



എനിക്ക് നാലുവയസുള്ളപ്പോൾ ആണ് വീട്ടിൽ അപ്പൻ ഒരു റേഡിയോ വാങ്ങുന്നത്. അപ്പന് സ്കൂളിൽ വാധ്യാർ പണിയാണ്. 1970 കളിൽ അധ്യാപകരുടെ ജീവിതം ദുരിതപൂർണമായിരുന്നു. 300 രൂപ ശമ്പളം. വീട്ടു ചിലവുകളും കല്യാണം,മരണം തുടങ്ങി അല്ലറചില്ലറ ചിലവുകളും കഴിയുമ്പോൾ നീക്കിബാക്കി നാസ്തി. അന്ന് ഒരു റേഡിയോ വാങ്ങിക്കുക എന്നു വെച്ചാൽ ഇന്ന് ഒരു 42 ഇഞ്ച് LED TV വാങ്ങുന്നതിന് തുല്യം. പുനലൂരിൽ റേഡിയോ വാങ്ങാൻ കിട്ടുന്ന കടകൾ  വിരളം. തുമ്പശ്ശേരിയിൽ എന്നു പേരുള്ള ഒരു സ്ഥാപനം അന്നു പുനലൂരിൽ നിലവിൽ ഉണ്ടായിരുന്നു .അപ്പനും കൂടെ ജോലി ചെയ്യുന്ന 3 മൂന്നു സാറുന്മാരും  അവിടെ നിന്നു റേഡിയോ വാങ്ങി. സ്‌കൂൾ അദ്ധ്യാപകർ ആയതിനാൽ  പണം തവണകളായി അടച്ചാൽ മതി. മൊത്തവില 420 രൂപ. 100 രൂപ ആദ്യം കൊടുക്കണം. ബാക്കി 320 രൂപ 40 രൂപ വീതം 8 തവണകളായി അടയ്ക്കണം. അപ്പൻ റേഡിയോയുമായി വന്നപ്പോൾ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു വീട്ടിൽ . ഫിലിപ്സിന്റെ 4 ബാൻഡ് ട്രാൻസിസ്റ്റർ റേഡിയോ ആണ് അപ്പൻ വാങ്ങിയത്. ഫിലിപ്സ്, നെൽകോ, മർഫി, ടെലിറാഡ് തുടങ്ങിയ കമ്പനികളുടെ റേഡിയോകൾ ആണ് അന്ന് മാർക്കറ്റിൽ പ്രമുഖം. അന്നു റേഡിയോ ഉള്ളവർ ഗവണ്മെന്റിനു നികുതി അടയ്ക്കണം. 1970 കളിൽ വർഷം 3  രൂപ ആയിരുന്നു നികുതി. 1980 കളിൽ അതു പൊടുന്നനെ 15 രൂപയായി വർദ്ധിപ്പിച്ചു. ഇന്നത്തെ തലമുറയോട് അതൊക്കെ പറഞ്ഞാൽ അവർ ചിരിക്കും .


റേഡിയോ അക്കാലത്തു  ഒരു വിശേഷവസ്തു ആയിരുന്നു. അപ്പൻ ഞങ്ങൾ മക്കളെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്‌നേഹിച്ചിരുന്നത് റേഡിയോയെ ആയിരുന്നു എന്ന് അന്ന് എനിക്കു തോന്നിയിരുന്നു. തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉറുമ്പ് അരിക്കും എന്ന നിലയിൽ ആണ് കൊണ്ടു നടപ്പ്.ആഴ്ചയിൽ ഒരു ദിവസം ഒരു മഞ്ഞഫ്ലാനൽ തുണി കൊണ്ട് റേഡിയോ വൃത്തിയാക്കും. ഉപയോഗിക്കാത്ത സമയത്ത്  ബാറ്ററി  ഊരി വെയ്ക്കും. ബാറ്ററി റേഡിയോയിൽ ഇട്ടു വെച്ചിരുന്നാൽ ചാർജ്ജ് തീർന്നു പോകും എന്നാണ് മൂപ്പരുടെ ന്യായം.അക്കാലത്ത് റേഡിയോകളുടെ കൂട്ടത്തിൽ ആഢ്യൻ വാൽവ് റേഡിയോകൾ തന്നെ. അന്നൊക്കെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും വാൽവ് റേഡിയോകൾ മുഖ്യസ്ഥാനം അപഹരിച്ചിരുന്നു. റേഡിയോ ഓൺ ചെയ്താൽ മഞ്ഞലൈറ്റ് കത്തും വാൽവ് ചൂടായി പച്ചലൈറ്റ് തെളിഞ്ഞാൽ റേഡിയോ പാടിതുടങ്ങും. വാൽവ് റേഡിയോകളിൽ നിന്നുള്ള പ്രക്ഷേപണം കേൾക്കാൻ നല്ല സുഖമാണ്.നല്ല ശബ്ദഗാംഭീര്യം.ഏതാണ്ട് ഒരു കുടത്തിന്റെ മുകളിൽ സ്പീക്കർ കെട്ടി വെച്ചത് പോലെയുള്ള മുഴക്കം.


ചെറുപ്പകാലത്ത്‌ ഞങ്ങൾ കുട്ടികൾക്ക് റേഡിയോ ഒരു കൗതുകവസ്തു ആയിരുന്നു. അൽപം കുരുത്തക്കേടും പിരുപിരുപ്പും ഉള്ള എനിക്ക് അപ്പൻ കാണാതെ അത് ഒന്നു തുറന്നു അകത്ത്‌ ആരാണ് ഇരുന്നു പാടുന്നത് എന്നു കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അപ്പന്റെ തല്ലു പേടിച്ചു ആ സാഹസത്തിന് മുതിർന്നില്ല. വെളുപ്പിനെ 5.50 അപ്പൻ റേഡിയോ ഓൺ ചെയ്യും. കുറെനേരം റേഡിയോയിൽപ്രോഗ്രാം ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള ട്യൂൺ കേൾക്കാം. ചെറുപ്പത്തിൽ എന്റെ സംശയം ഇത്ര രാവിലെ ആരാണ് ഈ ഉപകരണസംഗീതം വായിക്കുന്നത് എന്നായിരുന്നു . പിന്നീട് മുതിർന്നപ്പോഴാണ് ഇന്ത്യയിൽ അഭയാർത്ഥിയായിരുന്ന യഹൂദസംഗീതജ്ഞൻ വാൾട്ടർ കോഫ്മാൻ ആകാശവാണിക്ക് വേണ്ടി 1936 ൽ ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ അവതരണഗാനം ആണ് അതു  എന്നു മനസ്സിലായത്. അതുപോലെ തന്നെ ആകാശവാണി എന്ന പേർ ഇട്ടത് രവീന്ദ്രനാഥ ടാഗോർ ആണെന്ന് എത്ര പേർക്കറിയാം.


ആകാശവാണി തിരുവനന്തപുരം നിലയം ആണ് പുനലൂർ ഭാഗത്ത് പ്രധാനമായും കിട്ടുക. രാവിലെ തുടങ്ങുന്ന പ്രക്ഷേപണം രാത്രി 10-11 മണി വരെ നീളും. അക്കാലത്ത് വാർത്തകൾക്ക് വേണ്ടി ജനം പ്രധാനമായും ആശ്രയിച്ചിരുന്നത് റേഡിയോയെ തന്നെ. ഓരോ വാർത്താവായനക്കാർക്കും ഓരോ രീതിയുണ്ട്. കൂട്ടത്തിൽ രാമചന്ദ്രൻ തന്നെ കേമൻ. പ്രതാപൻ, ഗോപൻ, വെണ്മണി വിഷ്ണു, സുഷമ, എരുമ അമറുന്ന സ്വരത്തിൽ ഡൽഹിയിൽ നിന്നു വാർത്ത വായിക്കുന്ന ശങ്കരനാരായണൻ ..ഇവരെ ഒക്കെ എങ്ങനെ മറക്കാൻ. ഞങ്ങൾ കുട്ടികളും  റേഡിയോ വാർത്ത ശ്രദ്ധിക്കും, മറ്റൊന്നിനും അല്ല, വെല്ല.. കാറ്റോ മഴയോ മൂലം  ജില്ലാകലക്ടർ സ്‌കൂളുകൾക്ക് അവധിയോ മറ്റോ പ്രഖ്യാപിച്ചാലോ? . പത്രങ്ങൾ തലേന്ന് തന്നെ അച്ചിലേറുന്നതിനാൽ വൈകി കിട്ടുന്ന ഇത്തരം  വാർത്തകൾക്ക് ജനങ്ങൾ ആശ്രയിക്കുക റേഡിയോയെ തന്നെ.

രാവിലെ 7 .30 നോ മറ്റോ ഡൽഹിയിൽ നിന്നുള്ള സംസ്‌കൃതവാർത്തയോടെ മിക്ക വീടുകളിലും റേഡിയോ ഓഫ് ചെയ്യും.

ഈയാം ആകാശവാണി സമ്പ്രതി വാർത്താഹാ ശ്രൂയന്താ  
പ്രഭാഷകാ  ബല ദേവാനന്ദ സാഗര ..

സംസ്‌കൃതം എന്നൊരു ഭാഷയുണ്ടെന്നും അത് ഇന്ത്യയുടെ ഏറ്റവും പുരാതനമായ ശ്രേഷ്ടഭാഷയാണെന്നും മലയാളികളെ പഠിപ്പിച്ചത് ഈ സംസ്‌കൃതവാർത്ത തന്നെ. ഈ ബല ദേവാനന്ദ സാഗര ഏതോ ഒരു ഫയൽമാൻ   ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, കാരണം പേരു തന്നെ ഏതോ ഗുസ്തിക്കാരനെ പോലെ .


പലപ്പോഴും വൻ ദുരന്തങ്ങളും പ്രമുഖവ്യക്തികളുടെ മരണങ്ങളും നാം അറിഞ്ഞിരുന്നത് റേഡിയോയിലൂടെ ആയിരുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതും പെരുമൺ തീവണ്ടി അപകടം ഉണ്ടായതും ഈയുള്ളവൻ അറിഞ്ഞത് റേഡിയോ വാർത്തകളിലൂടെ തന്നെ. ഞങ്ങൾ കുട്ടികളെ സംബന്ധിച്ചടത്തോളം നേതാക്കൾ മരിക്കുമ്പോൾ ഒന്നു രണ്ടു ദിവസം അവധി കിട്ടുമെന്ന സന്തോഷം ഉണ്ടങ്കിലും പിന്നീട് കുറഞ്ഞത് 10 ദിവസത്തേക്ക് ദുഃഖാചരണം മൂലം റേഡിയോ കേൾക്കാൻ കഴിയില്ലല്ലോ എന്ന സങ്കടം ബാക്കി. എങ്ങാനം റേഡിയോ ഓൺ ചെയ്താൽ വല്ലാത്ത ശബ്ദത്തിൽ ഉള്ള ഒരു നിലവിളി സംഗീതം കേട്ടു ഭയന്നു അപ്പോൾ തന്നെ റേഡിയോ ഓഫ് ചെയ്യും. പത്തു ദിവസം കഴിഞ്ഞാലോ പിന്നെ  കുറെ ദിവസത്തേക്ക് ഈശ്വരചിന്തയതൊന്നെ.., ആത്മ വിദ്യാലയമേ.. തുടങ്ങിയ ആത്മീയചിന്തകൾ ഉണർത്തുന്ന ഗാനങ്ങൾ മാത്രം. ഇലക്ഷൻ റിസൾട്ട് വരുമ്പോൾ ജനങ്ങൾ റേഡിയോയ്ക്ക് ചുറ്റും കൂടും. കൈയടിക്കും കൂക്കുവിളിക്കും ചിലപ്പോൾ കൈയ്യാംകളിയ്ക്കും റേഡിയോ സാക്ഷി. അന്നത്തെ പ്രമുഖ നേതാവായിരുന്ന സി.എം സ്റ്റീഫൻ ഏതോ ഇലക്ഷനിൽ ജയിച്ചതറിഞ്ഞു എന്റെ  വല്യപ്പൻ റേഡിയോ തറയിലേക്ക് വലിച്ചെറിഞ്ഞതായി വല്യമ്മച്ചി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. വല്യപ്പന്റെ രാഷ്ട്രീയ സ്പിരിറ്റും സ്വഭാവവും വെച്ചു സംഗതി നേരാകാൻ ആണ് സാധ്യത.

കാലാവസ്ഥ പ്രവചനം ആണ് ഏറ്റവും രസകരം. ആകാശം ഭാഗികമായി മേഘാവൃതമാണ് ..ഇന്നു മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്നായിരിക്കും മിക്കപ്പോഴും പറയുക. ആകാശവാണിനിലയത്തിൽ തവളകളെ പിടിച്ചു കൂട്ടിൽ ഇട്ടിട്ടുണ്ട് എന്നും അവ കരയുന്നത് കേട്ടാണ് മഴ പെയ്യുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് എന്നു എന്റെ ഏതോ ഒരു കൂട്ടുകാരൻ പറഞ്ഞത് ഞാൻ അക്ഷരംപ്രതി വിശ്വസിച്ചിരുന്നു അക്കാലത്ത്.

ആകാശവാണിയുടെ മാസ്റ്റർ ഐറ്റം ആയിരുന്നു റേഡിയോ നാടകങ്ങൾ. മിക്കപ്പോഴും സാമൂഹിക പ്രസക്തി ഉള്ള വിഷയങ്ങളോ പുണ്യപുരാണ ചരിത്ര വിഷയങ്ങളോ ആയിരിക്കും നാടകമായി അവതരിപ്പിക്കുക . ഇന്നത്തെ ടിവി  സീരിയലുകളുമായി തുലനം ചെയ്തു നോക്കുമ്പോൾ എത്ര ഉയരത്തിൽ ആയിരുന്നു ആ നാടകങ്ങളുടെ നിലവാരം. ജനങ്ങളുടെ സാംസ്കാരികനിലവാരവും ധാർമ്മികബോധവും അക്കാലത്ത് ഉയർന്നതായിരുന്നു. ഇപ്പൊഴത്തെ സീരിയലുകളിലോ അവിഹിതബന്ധങ്ങളും വഴിപിഴച്ച ജീവിതകഥകളും മാത്രം...വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന റേഡിയോ നാടകവാരത്തിനായി ജനങ്ങൾ കാത്തിരിക്കും. കവലകളിൽ നിന്നും നേരത്തെ മടങ്ങുന്ന ഗൃഹനാഥന്മാരും നേരത്തെ തന്നെ വീട്ടിലെ പണികൾ ഒതുക്കിയ അമ്മമാരും അന്നത്തെ പഠിത്തം  വഴിപാടാക്കി കുട്ടികളും ഒത്തുചേർന്നു റേഡിയോ നാടകം ആസ്വദിക്കും. റേഡിയോനാടകവാരം അവസാനിക്കുക ഒരു ഹാസ്യനാടകം കൊണ്ടായിരിക്കും. റേഡിയോ നാടക വാരത്തിന്റെ അവസാന നാടകം '' അച്ഛൻ കൊമ്പത്തു അമ്മ വരമ്പത്ത് ''   രചന : ശ്രീ. തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം : ശ്രീ: ശ്രീകണ്ഠൻ നായർ അഭിനയിക്കുന്നത് സർവ്വശ്രീ ശ്രീകണ്ഠൻ നായർ,രാമൻകുട്ടി  നായർ തുടങ്ങി അഞ്ചാറു നായന്മാരും ദേവകിയമ്മ സ്വരസ്വതിയമ്മ തുടങ്ങി രണ്ടുമൂന്നു അമ്മമാരും. ഉരുളയ്ക്കു ഉപ്പേരി പോലുള്ള ഡയലോഗുകളും സമകാലീന സംഭവങ്ങളും  ചേർത്തുണ്ടാക്കിയ സംഗതി കേൾക്കാൻ ഉഷാർ. അതുപോലെ 'തിരുവന്തോരം' ഭാഷയിൽ  ഞായറാഴ്ച്ച ദിവസങ്ങളിൽ  രാത്രി  പ്രക്ഷേപണം ചെയ്യുന്ന 2 മിനിറ്റ്‌ ആക്ഷേപ ഹാസ്യപരിപാടി കണ്ടതും കേട്ടതും കേട്ടില്ലെങ്കിൽ അന്നു ജനത്തിന് ഉറക്കം വരില്ലായിരുന്നു.

പിന്നീട് 1984-85 കളിൽ പോക്കറ്റ്‌ റേഡിയോകളുടെയും റേഡിയോ കമൻറെറികളുടെയും കാലം വരവായി. ഗുജറാത്തിൽ നിന്നു വന്ന എന്റെ ഇളയപ്പൻ ഒരു പോക്കറ്റ് റേഡിയോ കൊണ്ടുവന്നു. ഏതു നേരവും ചെവിയോടു അടുപ്പിച്ചു ഇളയപ്പൻ ക്രിക്കറ്റ് കമൻറെറി കേൾക്കും .കൊതിയോടെ കാത്തുനിൽക്കുന്ന എനിക്കും കേൾക്കാൻ തരും. പോകാൻ നേരം എന്നോടുള്ള സ്നേഹം കൊണ്ടും എന്റെ റേഡിയോ ആക്രാന്തം കണ്ടും ഇളയപ്പൻ അതു എനിക്കു തന്നു.

'' ഇത് നീ എടുത്തോ നന്നായി സൂക്ഷിക്കണം '' 
എനിക്ക്  ഒരു പാൽപ്പായസം കുടിച്ച സന്തോഷം. ഇളയപ്പൻ നാട്ടിൽ വന്നപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചതാണ് ഈ പോക്കറ്റ്‌ റേഡിയോ എങ്ങാനും എനിക്കു  തന്നിട്ടു മൂപ്പർ പോയാലോ എന്ന് .ക്രിക്കറ്റ് കമൻറെറി ഇങ്ങനെ പോകും.
'' കപിൽ ദേവ് ഓൺ ദ ബൗളിങ് എൻഡ് ആൻഡ് ഇറ്റിസ് ജാവേദ് മിയാൻദാദ് ഓൺ ക്രീസ്... ഓ ഇറ്റ്  ഇസ്  എ  ഫുൾ ടോസ്സ് ...ഔട്ട്... ഹീ  ഈസ്  ഔട്ട് ''
പിന്നീട് അഞ്ചു മിനിറ്റ് നേരത്തേക്ക് ആരവം മാത്രം കേൾക്കാം. അന്നൊക്കെ റേഡിയോ കമൻറെറി കേട്ടു ക്രിക്കറ്റ് ആസ്വദിക്കുക എന്തൊരു രസം ആയിരുന്നു . പക്ഷെ എന്റെ കൂട്ടുകാരൻ ആയ ഒരു കശ്മലൻ ആ റേഡിയോ എങ്ങനെയോ അടിച്ചുകൊണ്ടു പോയി. കുറേ ദിവസം അണ്ടി നഷ്ടപ്പെട്ട അണ്ണാനെ പോലെ ആ റേഡിയോ തിരഞ്ഞു നടന്നു, സങ്കടപ്പെട്ടു.  ഇളയപ്പനോടു അടുത്ത പ്രാവിശ്യം നാട്ടിൽ വരുമ്പോൾ എന്ത് സമാധാനം പറയും എന്നു ആധി പിടിച്ചു നടന്നു കുറേനാൾ . പിന്നീട് എപ്പഴോ അതും വിസ്‌മൃതിയുടെ കടലിൽ മറഞ്ഞു.


അന്നത്തെ ജനങ്ങൾ ദൈനംദിന വിനോദ ഉപാധിയായി ആശ്രയിക്കുക റേഡിയോയെ ആയിരുന്നു . ജനങ്ങളെ രസിപ്പിക്കുന്ന ധാരാളം പരിപാടികൾ നിങ്ങൾ അവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ, രഞ്ജിനി,ചലച്ചിത്ര ശബ്ദരേഖ, യുവവാണി, വയലും വീടും, മഹിളാലയം, ഡോക്ടറോട് ചോദിക്കാം, ബാലലോകം, കൗതുക വാർത്തകൾ, ലളിത സംഗീതപാഠം,ഹിന്ദിപാഠം,സുഭാഷിതം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ. ചിലതൊക്കെ ഇപ്പോഴും ഓർമ്മയിൽ നിന്നു മായാതെ നിൽക്കുന്നു.
ആകാശവാണിയിലെ ഏതോ ഒരു ചേട്ടനും ചേച്ചിയും ചേർന്ന് അവതരിപ്പിക്കുന്ന എഴുത്തുപെട്ടി വളരെ രസകരം ആയിരുന്നു. പരിപാടിയുടെ പോക്ക് ഏതാണ്ട് ഇതു വിധം. കൊല്ലം ജില്ലയിലെ ആര്യങ്കാവ് റോസ് മലയിൽ നിന്ന് കഷ്ടകാലൻ നായർ എഴുതുന്നത് . പ്രീയപെട്ട ചേട്ടാ, ചേച്ചി..കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 8 .30 ന് സംപ്രക്ഷേപണം ചെയ്ത ഹാസ്യനാടകം '' മാറിനില്ല് മറിയാമ്മേ, മലയിടിഞ്ഞു വരുന്നു''  ഞാൻ കള്ളുഷാപ്പിലായിരുന്നതിനാൽ കേൾക്കാൻ കഴിഞ്ഞില്ല . ആ നാടകം ഒന്നു കൂടെ  സംപ്രക്ഷേപണം ചെയ്യുമോ? . പ്രിയ കഷ്ടകാലൻ നായർ താങ്കൾ ഞങ്ങളുടെ പരിപാടികൾ ശ്രദ്ധിക്കുന്നതിന് നന്ദി. ആ നാടകം മറിയാമ്മ മലയുടെ അടിയിൽ പെട്ടതിനാൽ പുനഃ സംപ്രക്ഷേപണം ചെയ്യാൻ സാങ്കേതിക തടസ്സങ്ങൾ ഉണ്ട് . ഈ കാര്യത്തിൽ താങ്കൾക്ക് ഒരു നിർദ്ദേശം ഞങ്ങൾ  മുമ്പോട്ടു വെയ്ക്കുന്നു, വെറുതെ കള്ളുകുടിച്ചു സമയം കളയാതെ വീട്ടിൽ ഇരുന്നു റേഡിയോ കേട്ടു കൂടെ?. താങ്കളുടെ കത്തിനു നന്ദി. അടുത്ത കത്തു വായിക്കൂ...


ആകാശവാണിയിലെ വയലും വീടും , കൃഷി പാഠം തുടങ്ങിയ പരിപാടികൾക്കും ഒരു പ്രത്യേകശൈലി ഉണ്ട് . ചെറുപ്പത്തിൽ കേട്ടുകേട്ടു അതും പരിചിതം ആയി . കുരുമുളക് ചെടികളിലെ ദ്രുതവാട്ടം എങ്ങനെ ഫലപ്രദമായി തടയാം എന്ന വിഷയത്തെക്കുറിച്ചു തൃശ്ശൂർ  കാർഷിക കോളേജിലെ പ്രൊഫസ്സർ : പി .കെ സാലി പ്രഭാഷണം നടത്തുന്നു . മഴക്കാലത്ത് കുരുമുളക് ചെടികളിൽ കണ്ടുവരുന്ന കുമിൾ രോഗം ആണ്  ദ്രുതവാട്ടം. രോഗബാധയേറ്റ ചെടികൾ പൂർണമായും പറിച്ചു മാറ്റി തീയിടുകയോ, തുരിശ് ലായനി 5 %  വീര്യത്തിൽ കലക്കി ചെടിയുടെ മൂട്ടിൽ ഒഴിക്കുകയോ ചെയ്യുക. അതു കൊണ്ടും ഫലം കണ്ടില്ലെങ്കിൽ കൃഷി നഷ്ടത്തിലായ കർഷകൻ 50ഗ്രാം ഫ്യൂരിഡാൻ കഞ്ഞിവെള്ളത്തിൽ കലക്കികുടിയ്ക്കുക. അതോടുകൂടി ആ പ്രശ്നം ശ്വാശ്വതമായി പരിഹരിക്കാം.

വാർത്തകൾക്ക് മുമ്പ് വരുന്ന കമ്പോള വിലനിലവാര ബുള്ളറ്റിൻ മറ്റൊരു നൊസ്റ്റാൾജിയ. ചുക്ക് ക്വിന്റലിനു 900 രൂപ, ജാതിക്ക തൊണ്ടോടെ500 രൂപ, തൊണ്ടില്ലാതെ 700 രൂപ, കുരുമുളക്  ക്വിന്റലിനു നാടൻ 1200 രൂപ, ചേട്ടൻ 1300 , ഗാർബിൾഡ് , അൺഗാർബിൾഡ് ഇങ്ങനെ പോകും.  റബ്ബർ  ആണെങ്കിൽ ലാറ്റക്സ് , R.S.S  1 , R.S.S  4 , അവധിവില എന്നിങ്ങനെആയിരിക്കും . നാളിതുവരെ ഏതെങ്കിലും പൊലീസുകാരന്(പുനലൂർ ഭാഷയിലെ സാധാരണക്കാരൻ ) ഈ ഗാർബിൾഡ്, അൺഗാർബിൾഡ്, R.S.S  എന്താണെന്ന് അറിയുമോ എന്നത് വേറെ കാര്യം. ക്വിന്റൽ എന്ന ഒരു തൂക്കകണക്ക് ഉണ്ടെന്ന് ഞങ്ങൾ കുട്ടികളെ ആദ്യം പഠിപ്പിച്ചതും ഈ കമ്പോള വിലനിലവാര ബുള്ളറ്റിൻ തന്നെ.

ഞങ്ങൾ കുട്ടികൾക്ക് ഇഷ്ടപരിപാടികൾ ആയിരുന്നു ബാലലോകവും കൗതുകവാർത്തകളും. ബാലലോകത്തിൽ അമ്മാവന്റെ ഒരു ചെറു പ്രഭാഷണവും കുട്ടികളുടെ ലഘുനാടകവും കൂട്ടുകാർ അയച്ച കത്തുകൾക്കുള്ള മറുപടിയും കാണും. ഏറ്റവും അവസാനം ഇങ്ങനെ ആയിരിക്കും കോട്ടയം കഞ്ഞിക്കുഴി പഞ്ചായത്തിലെ ജവഹർ റേഡിയോ ക്ലബ്ബിലെ കൊച്ചുകൂട്ടുകാർ പാടുന്ന ദേശഭക്തി ഗാനം ഇപ്പോൾ
കേൾക്കാം ...


പിന്നീട് എപ്പഴോ ആകാശവാണിയിൽ പരസ്യങ്ങളുടെ വരവായി .പരസ്യങ്ങൾ പത്രങ്ങളിൽ മാത്രം കണ്ടു പരിചയിച്ച മലയാളിക്ക് ഒരു പുത്തൻ അനുഭവം ആയിരുന്നു റേഡിയോ പരസ്യങ്ങൾ . അന്നത്തെ ഏതു ചെറിയ കുട്ടിക്കും നാവിൻതുമ്പിൽ പരിചിതം ആയിരുന്നു റേഡിയോ പരസ്യങ്ങൾ. പരസ്യങ്ങളിൽ ആദ്യം ഓർമ്മ വരുന്നത് സെൻറ് ജോർജ്ജ് കുടയുടെ പരസ്യം തന്നെ .

'' മഴ.. മഴ.. കുട.. കുട.. മഴ വന്നാൽ സെൻറ് ജോർജ്ജ് കുട ''..

ഈ മരുഭൂമിയിൽ ഇരുന്നു അതോർക്കുമ്പോൾ തന്നെ എന്തൊരു സുഖം.

'' ആരോഗ്യജീവിതത്തെ കാത്തിടും ലൈഫ്ബോയ്.. ലൈഫ്ബോയ് എവിടയോ അവിടെയാണ് ആരോഗ്യം ''

ഇതു കേൾക്കുമ്പോൾ തന്നെ ഒരു ചുമന്ന കട്ടസോപ്പും  അതിന്റെ മണവും എന്റെ മൂക്കിൽ ഇപ്പോഴും അടിച്ചു കയറുന്നതുപോലെ തോന്നും.

'' ആഹാ വന്നല്ലോ വനമാല.. വസ്ത്രവർണ്ണങ്ങൾക്ക് ശോഭകൂട്ടാൻ വനമാല ബാർസോപ്പ് ''..

വനമാല ബാർസോപ്പ് ഇപ്പോൾ എവിടെയാണാവോ ? കാൽകാശിനു കൊള്ളാത്ത വനമാല  ബാർസോപ്പ്  ഇപ്പോൾ  ആർക്കും വേണ്ട, പരസ്യവാചകം  ഇപ്പോഴും  വോട്ടിനു മാത്രം മുമ്പിൽ എത്തുന്ന രാഷ്ട്രീയക്കാരെയും നേതാക്കളെയും  കളിയാക്കാൻ ജനം ഉപയോഗിക്കുന്നത് മാത്രം മിച്ചം.

'' വാട്ടീസ്‌ ദിസ് ലീലാമ്മേ ഫയലുകൾ ഒന്നും നീങ്ങുന്നില്ലല്ലോ. മൈക്കിൾസ് ടീ കുടിച്ചില്ലേ .. ആരോഗ്യത്തിനും ഉന്മേഷത്തിനും മൈക്കിൾസ് ടീ ഒരു ശീലമാക്കു''..

ഇതു കേട്ടു സർക്കാർ ഓഫീസുകളിലെ ജീവനക്കാർ മൈക്കിൾസ് ടീ കുടിച്ചിരുന്നെങ്കിൽ  കേരളത്തിലെ  സർക്കാർ ഓഫീസുകളിലെ മാറാലപിടിച്ചു കിടക്കുന്ന ലക്ഷകണക്കിന് ഫയലുകൾ നീങ്ങിയേനെ.

''എന്ത് ചായക്ക് പാലില്ലന്നോ.. പാലില്ലെങ്കിൽ വിഷമിക്കേണ്ട അനിക് സ്പ്രേ  ഉണ്ടല്ലോ..അനിക്സ്പ്രേ.. പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ''..

ഓഫീസിൽ നിന്ന്  സ്ഥിരം മുങ്ങുന്ന ആഫീസറുന്മാരെ ഓർത്തു പൊതുജനം പൊടിപോലും ഇല്ല  കണ്ടുപിടിക്കാൻ  എന്നു പരിതാപം പറയുന്ന കാര്യം  ഇത്തരുണത്തിൽ  ഓർത്തുപോകുന്നു.
ഇനി സ്ക്കൂളിലും കോളേജിലും എന്തിന് അടുക്കളയിലും വരെ പരസ്പരം കളിയാക്കാനും ദ്വയാർത്ഥ പ്രയോഗത്തിനും ഉതകുന്ന ചിലപരസ്യങ്ങൾക്കും പിതൃത്വം ആകാശവാണിക്ക് തന്നെ.

'' രാധേ അതിമനോഹരമായിരിക്കുന്നു.. എന്നെയാണോ ഉദ്ദേശിച്ചത് ഛേ.. നിന്നെയല്ല ..നിന്റെ  പാചകം ''
'' പുലരി മുതൽ സന്ധ്യ വരെ പുതുമ തരും അംബർ.. അംബർ ബനിയനും ജട്ടികളും ''
'' കല്യാണ സാരി എവിടെ നിന്നാ എടുക്കുന്നത് കോട്ടയം അയ്യപ്പാസിൽ നിന്നും ... അതൊരു ചെറിയ കടയല്ലേ ..പുറത്തു നിന്നു നോക്കിയാൽ ചെറുത് .. അകത്ത് അതിവിശാലമായ ഷോറൂം ''..

ജീവിതത്തിൽ ഇതുപോലെ സുഖകരമായ ഒത്തിരി ഓർമ്മകൾ  നമുക്കോരോരുത്തർക്കും  കാണും. ഇനി ഒരിക്കലും തിരികെ വരാത്ത ഓർമ്മകൾ. ഇന്നു വിരൽതുമ്പിൽ എത്തിനിൽക്കുന്ന ഇന്റർനെറ്റ് റേഡിയോയും നൂറുകണക്കിനു എഫ്. എം സ്റ്റേഷനുകളും രഞ്ജിനി ഹരിദാസിനെ തോൽപ്പിക്കുന്ന വിധത്തിൽ മംഗ്ലീഷ് മൊഴിയുന്ന അവതാരകരും ഉള്ള ഈ കാലത്തു ആ പഴഞ്ചൻ ആകാശവാണി കാലഘട്ടത്തെക്കുറിച്ചും  അതിന്റെ ഗൃഹാതുരത്വത്തേകുറിച്ചും ആരോർക്കാൻ..




അടുത്തിടെ നാട്ടിൽ പോയപ്പോൾ അപ്പനോടൊപ്പം എന്തോ റിക്കാർഡുകൾ പരതുമ്പോൾ അപ്പന്റെ ഡയറിയിൽ നിന്ന് എന്തോ പുറത്തേക്ക് വീണു . അതാ ..കിടക്കുന്നു പഴയ റേഡിയോ ലൈസൻസ് ..ഈ റേഡിയോ ലൈസൻസും ഞാനുമായി ബന്ധപ്പെട്ടു മറക്കാനാവാത്ത ചില ഓർമ്മകൾ ഉണ്ട്. പണ്ട് ഞാൻ ആറിലോ ഏഴിലോ പഠിക്കുന്നകാലം. സ്റ്റാമ്പ് കളക്ഷൻ ആയിരുന്നു എന്റെ അന്നത്തെ കമ്പം. സ്റ്റാമ്പ് കമ്പം മൂത്തു ഞാൻ അപ്പനറിയാതെ ഒന്നുരണ്ടു സ്റ്റാമ്പുകൾ റേഡിയോ ലൈസൻസിൽ നിന്ന് ഇളക്കി എടുത്തു. പിന്നീട് എപ്പഴോ അപ്പൻ അതു കണ്ടുപിടിച്ചു . അപ്പന്റെ കൈയ്യിൽ നിന്നും കാപ്പിവടി കൊണ്ടു പൊതിരെ തല്ലുകിട്ടി . അപ്പൻ അതുപോലെ നിർദയം എന്നെ തല്ലിയ  മറ്റൊരു സന്ദർഭവും പിന്നീട്  ഉണ്ടായിട്ടില്ല. തറയിൽ വീണ ലൈസൻസ് ഞാൻ പതുക്കെ  മറിച്ചു നോക്കി. അതാ ഞാൻ സ്റ്റാമ്പ് കീറിയെടുത്ത ഭാഗം.. എന്റെ മുതുകത്തു അപ്പന്റെ ശുഷ്ക്കിച്ച കൈകൾ കൊണ്ടു പതിയെ ഒരു തലോടൽ ..
'' നിനക്ക് ഓർമ്മയുണ്ടോ മോനെ, നീ സ്റ്റാമ്പ് കീറിയെടുത്തതിന് ഞാൻ തല്ലിയത്''..
ഒരു നിമിഷം ആ 36 കൊല്ലം മുമ്പത്തെ ചെറിയ ചെക്കൻ ആയി ഞാൻ മാറി. ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ കടന്നു പോയി. ഞാൻ പതിയെ ഒന്നു മൂളി.. കൺകോണിൽ ഒരു തുള്ളി കണ്ണുനീർ വന്നു ഓർമ്മകളെ മൂടി.. മനഃപൂർവം ഞാൻ അപ്പന്റെ മുഖത്തേക്കു നോക്കിയില്ല..അവിടെയും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞിട്ടുണ്ടോ എന്നു ഒരു  തോന്നൽ.....

കാലമിനിയും ഉരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും...
പിന്നെയോരോ തളിരിനും പൂ വരും കായ് വരും.
അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം...

            ( സഫലമീയാത്ര - എൻ. എൻ. കക്കാട് 

കടപ്പാട്  : http://punalurachayan.blogspot.in/2016/06/blog-post.html 


                                                PDF DOWNLOAD

രണ്ടു മത്സ്യങ്ങള്‍


Sunday, January 15, 2017

അമ്മത്തൊട്ടില്‍ റഫീഖ് അഹമ്മദ്



  • അമ്മത്തൊട്ടില്‍ എന്ന കവിതയുടെ നോട്ടുകള്‍
 Download 



തയ്യാറാക്കിയത്  ടി.വി ഷാജി (  ജി എച്ച് എസ് എസ്സ് ചാവശ്ശേരി,കണ്ണൂര്‍ )


കവിത ആലാപനം

ലക്ഷ്‌മി ദാസ്
സുനില്‍ കുമാര്‍

Saturday, January 14, 2017